Sunday, August 31, 2008

എന്റെ കോട്ടയം

എന്റെ പ്രിയപ്പെട്ട കോട്ടയമേ ....
ഇതെന്റെ നിന്നോടുള്ള അവസാനിക്കാത്ത
പ്രണയത്തിന്റെ ഏറ്റു പറച്ചിലാണ്
എന്നെത്തന്നെ മറന്നു നിന്നെ ഞാന്‍
പ്രണയിച്ചിരുന്നുവെന്ന സത്യം ഞാന്‍ തിരിച്ചറിയുന്നത് ......
എല്ലാ പ്രേമങ്ങളിലെയും ദുര്‍വിധി പോലെ...
നിന്നില്‍ നിന്നുമുള്ള എന്റെ വിരഹത്തിന്റെ
നാളുകളില്‍ത്തന്നെയായിരുന്നു ........

പ്രഭാതങളില്‍ എന്നെ വിളിച്ചുണര്‍ത്തിയിരുന്ന ...
നിന്റെയാ പള്ളി മണികളെ ഞാന്‍
എന്തു മാത്രം സ്നേഹിച്ചിരുന്നുവെന്നോ....??

അന്ന് , ആ റബ്ബര്‍ തോട്ടങ്ങള്‍ക്കിടയിലെ നിഴല്‍
വീണ വഴികളിലെ ഭയാനകമായ നിശബ്ദതയെ ...
ഞാന്‍ ഭയക്കുകയായിരുന്നില്ലാ ....
നിഴലുകള്‍ക്കിടയിലുടെ അരിച്ചിറങ്ങുന്ന
സൂര്യകിരണങ്ങള്‍ എനിക്കു സമ്മാനിച്ച കൌതുകത്തെ
ഞാനൊരുപാടു വിസ്മയത്തോടെ
നോക്കിക്കാണുകയായിരുന്നു‌വെന്ന് നീയറിയുക .......

നിന്നെ പിരിയുമ്പോള്‍ ഒരിക്കലും ഞാനറിഞ്ഞിരുന്നില്ല
എനിക്ക് നഷ്ട്ടപെടുന്നതെന്തെന്നു ....
അന്നു‌ ഞാനടച്ചു വെച്ചൊരു പുസ്തകത്തില്‍ മാനം കാണാതെ
ഒളിപ്പിച്ചു വെച്ചൊരു മയില്‍ പീലി ....
ഇന്നും എനിക്കായി കാത്തിരിക്കുന്നുണ്ടാകുമോ ?

അറിയില്ലാ .....
എങ്കിലും ... ഒന്നറിയാം എനിക്കിന്ന് ....
എന്റെ പ്രിയപ്പെട്ട കോട്ടയമേ ...
ഞാന്‍ തിരികെ വരും...
ഒരിക്കല്‍............
അന്ന് , എനിക്കു മാത്രമായീ പള്ളി മണികള്‍ മുഴങ്ങും ...
അന്നു‌ വീശുന്ന കാറ്റിനെന്റെ സുഗന്ധമുണ്ടാകും ....
അന്നു‌ പക്ഷികള്‍ പാടുന്നതെനിക്കു വേണ്ടി മാത്രമാകും ....

അന്നു‌ പുറത്തു തിമര്‍ത്തു പെയ്യുന്ന മഴയില്‍ ..
നിന്റെ കരവലയത്തില്‍ നിന്നും കുതറി മാറാനാകാതെ ....
നിന്റെ നെഞ്ചോടു ഞാന്‍ എന്നെന്നേക്കുമായി ചേരുന്നത് നീയറിയും
എന്റെ ഉടയാടകള്‍ ഓരോന്നായി നീ സ്വന്തമാക്കുമ്പോഴും ....
അന്നെന്റെ മുഖത്ത് പരിഭവം ഉണ്ടാകില്ല ......

അന്ന്‌ ...
അന്നു‌ നീയെന്റെ പ്രണയം അറിയും...
പിന്നീടൊരിക്കലും ...നിന്നില്‍ നിന്നു‌ വേര്‍പിരിയാനാകാത്ത വിധം
നിന്നില്‍ ഞാനലിഞ്ഞലിഞ്ഞു ചേരും ....

ആത്മാവു‌ നഷ്ടപ്പെട്ട എന്‍ ശരീരത്തില്‍ ....
അവശേഷിച്ചിരിക്കുന്ന മുഴവന്‍ പ്രണയവും
ഇനി നിനക്കു‌ മാത്രമാണ്‌ അവകാശപെട്ടതെന്നു‌
ഞാനിതാ എഴുതി വയ്ക്കുന്നു......


http://www.orkut.com/CommMsgs.aspx?cmm=27013054&tid=5240798886528475381

മാഞ്ഞു പോകും എന്‍ നിഴലെ....ഇതു എന്‍ ശൂന്യതക്ക് മുന്‍പ്പ് നിനക്കായീ


എന്റെ വിളക്കിലെ ,
അവസാനത്തെ തിരി നാളമിതാ ആളിക്കത്തുന്നു ....
എരിഞ്ഞടങ്ങുവാനിനി നിമിഷങ്ങള്‍ മാത്രം....
എന്നെ ഇരുളിന് സമ്മാനിച്ച്‌ ,
നീ പോകുമ്പോള്‍....എടുത്തു കൊള്‍കയീ ഓട്ടുവിളക്ക് ....
എന്റെ കണ്ണുനീര്‍ ഉരുക്കിയൊഴിച്ചു എത്രയോ വട്ടം
കെടാതെ സൂക്ഷിച്ചതാണ് ഞാനിതെന്നറിയുന്നുവോ ....നീ ?

എന്റെ പൂന്തോട്ടത്തിലെ ,
അവസാനത്തെ പൂവുമിതാ കൊഴിഞ്ഞു വീഴുന്നു ..
സുഗന്ധമില്ലാത്ത ... നിറം മങ്ങി …കൊഷിഞ്ഞു വീണ
ആ പൂവെടുത്തു കൊള്ളാന്‍ ഞാന്‍ പറയില്ല നിന്നോട്…
എങ്കിലും നീയറിയുക
വേരുകളില്ലാത്ത ചെടിയാണെന്നറിഞ്ഞിട്ടും,
എന്റെ കണ്ണുനീരൊഴിച്ചാണ് ഞാനതിനെ നട്ടു വളര്‍ത്തിയിരുന്നതെന്ന്.....

ഇതാ എന്റെ പേനയിലെ ,
അവസാന തുള്ളി മഷിയും
നിനക്കു വേണ്ടി അക്ഷരങ്ങളായി മാറുന്നു …..
നിനക്ക് ആശ്വസിക്കാം …
ഇനിയുമെന്റെ വിലാപങ്ങള്‍ അക്ഷരങ്ങളായി
നിന്നെ നോക്കി നിലവിളിക്കില്ല എന്നോര്‍ത്ത് …
എങ്കിലും അറിയുക നീ …. എന്റെ ഓരോ തുള്ളി കണ്ണുനീരുമാണ്
നിനക്കുള്ള ഓരോ അക്ഷരങ്ങളായി കടലാസ്സില്‍ പകര്‍ത്തപ്പെട്ടതെന്ന് ....

കരയരുതെന്നു പറഞ്ഞു…നീ പോകുമ്പൊള്‍ ,
അറിയുക ….ഇനി ഞാന്‍ കരയില്ലാ .
കണ്ണുനീര്‍ ഒഴിച്ച് കത്തിച്ച വിളക്കുമായി
കാത്തിരിക്കാന്‍ എനിക്കിനി ആരുണ്ട്‌ ...?

ജീര്‍ണിച്ച ഈ പൂന്തോട്ടത്തിന്റെ ഇരുളില്‍ …
ഇനി എന്തിനെന്റെ കണ്ണുനീര്‍ ...?
തെറ്റുകള്‍ നിറഞ്ഞൊരീ അക്ഷരങ്ങള്‍ക്കിടയില്‍
ഞാനെന്റെ മുഖം എന്നെന്നേയ്ക്കുമായി ഒളിപ്പിച്ചു കൊള്ളാം

എങ്കിലുമൊരാഗ്രഹം മാത്രം ബാക്കിയാകുന്നു ...
എന്റെ പ്രിയപെട്ടവനേ …. നിന്നെ ഇറുകെ പിടിച്ച്‌ …
അവസാനത്തെ യാത്രയ്ക്കു മുമ്പെങ്കിലും
എനിക്കൊന്നുറക്കെ കരയുവാന്‍ കഴിഞ്ഞില്ലല്ലോ ...